
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയൻ പ്രവർത്തിക്കുന്നത് തന്നെയാണ് നല്ലതെന്ന് കെ കെ ശൈലജ. തനിക്ക് പാർട്ടിക്കുള്ളിൽ അവഗണന നേരിട്ടുവെന്ന പ്രചാരണങ്ങൾ വ്യാജമാണെന്നും അതിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി അപ്രതീക്ഷിതമായിരുന്നെന്നും കെ കെ ശൈലജ പറഞ്ഞു.
പാർട്ടി തീരുമാനപ്രകാരമാണ് താൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും, വ്യക്തിപരമായ തർക്കങ്ങളോ ഭിന്നതകളോ ഇല്ലെന്നും ശൈലജ വ്യക്തമാക്കി. പിണറായി വിജയൻ പാർട്ടിയുടെ മുതിർന്ന പോളിറ്റ് ബ്യൂറോ അംഗമാണെന്നും അതുകൊണ്ട് പ്രതിപക്ഷ നേതാവായി അദ്ദേഹമാണ് അനുയോജ്യമെന്നും അവർ കൂട്ടിച്ചേർത്തു.
ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിക്കാത്തതും വലിയ തിരിച്ചടിയുമാണെന്ന് ശൈലജ സമ്മതിച്ചു. ജനവിധി വിലയിരുത്തി ആവശ്യമായ മാറ്റങ്ങളും തിരുത്തലുകളും പാർട്ടി നടപ്പാക്കുമെന്നും അവർ പറഞ്ഞു.
പുതിയ സർക്കാർ ആശാ പ്രവർത്തകരുടെ ഓണറേറിയം വർധിപ്പിച്ച നടപടി സ്വാഗതം ചെയ്യുന്നതായും, എൽഡിഎഫ് സർക്കാരും മുൻകാലങ്ങളിൽ ഓണറേറിയം ഉയർത്തിയിരുന്നുവെന്നതും അവർ ഓർമ്മിപ്പിച്ചു. കേന്ദ്രസഹായം ലഭിക്കാതെ വരുമ്പോൾ സംസ്ഥാനങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുമെന്നും ശൈലജ ചൂണ്ടിക്കാട്ടി.










